34. വീണ്ടും തിരഞ്ഞെടുപ്പ് ഡ്യൂട്ടി,-2 പി സി യും മിശ്ര വിവാഹവും

 ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു അടുത്ത ഇലക്ഷന്‍ ആയി ,ഇത്തവണ ആര്‍ ഈ സി ക്ക് അധികം ദൂരെ അല്ലാത്ത മുത്താലം എന്ന സ്ഥലത്തായിരുന്നു. വാഹനസൗകര്യം ഉണ്ട്, സ്കൂളും അത്ര മോശമല്ല. പതിവ് പോലെ നാട്ടുകാര്‍ ആരോ ഭക്ഷണം തരാമെന്നും ഏറ്റു. പക്ഷെ കൂടെ ഡ്യൂട്ടിക്ക് വന്ന പോലീസുകാരന്‍ നാട്ടുകാരുമായി അല്‍പ്പം കൂടുതല്‍ ഇഷ്ടം കൂടുന്നോ എന്നൊരു സംശയം. പലരുമായി ആശാന്‍ ചുറ്റിക്കറങ്ങി നടക്കുന്നു, ആരെങ്കിലും അല്‍പ്പം വീശാന്‍ കൊടുത്തോ എന്ന് വരെ സംശയം എനിക്ക് തോന്നി. അല്‍പ്പം വശപ്പിശകുതോന്നിയത് കൊണ്ടു ഞാന്‍ മര്യാദയായി പറഞ്ഞു നിങ്ങള്‍ നാട്ടുകാരുമായി അധികം കൂട്ടുകൂടണ്ട, നാളെ നിങ്ങള്‍ക്ക് അവരെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാവും . അയാള്‍ക്ക്‌ അതത്ര പിടിച്ചില്ല എന്ന് വ്യക്തം. പഴയ തലമുറയിലെ പി സി ആണ്, നമ്മുടെ ഇടിയന്‍ കുട്ടന്‍പി ള്ളയുടെ തലമുറ, ജനമൈത്രി അല്ല. ജോലിയില്‍ നിന്ന് പിരിയാനധികം കാലമില്ല, ഞാനോ വെറും പയ്യന്‍ 27-28 വയസു മാത്രം , അയാളുടെ മകന്റെ പ്രായം., അതുകൊണ്ടാവാം .

 രാത്രിയില്‍ അധികാരി ഒരു വിവരം വന്നറിയിച്ചു. സാര്‍ നാളെ ഒരു പ്രശ്നം ഉണ്ടാവാന്‍ സാധ്യതയുണ്ട്, സാറതു വേണ്ട വിധം കൈകാര്യം ചെയ്തില്ലെങ്കില്‍ വഷളാകാവുന്ന കാര്യം. സംഭവം ഇതാണ്. അവിടെ വിധവയും മദ്ധ്യവയസ്കയുമായ ഒരു ഹിന്ദുസ്ത്രീ മതം മാറി മറ്റൊരു മതത്തിലെ ആളിനെ വിവാഹം കഴിച്ചു , പുതിയ ഭര്ത്താവിന്റെ മതത്തിലെ ഒരു പേരും സ്വീകരിച്ചു. പക്ഷെ അയാളുടെ പേര്‍ ഇലക്ടോറല്‍ റോളില്‍ പഴയത് തന്നെ. പേര് ചോദിച്ചാല്‍ പുതിയ പേരെ പറയൂ, നിര്‍ബന്ധമായിട്ടും. അത് കൊണ്ടു സാര്‍ വേണ്ടത് പോലെ ചെയ്തുകൊള്ളൂ. പുതിയ പേരില്‍ വോട്ടു ചെയ്യുമെന്ന് വെല്ലുവിളിച്ചു നടക്കുകയാണത്രെ അവര്‍!

 രാവിലെ നല്ല കനത്ത പോളിങ്ങ് നടക്കുന്നു. അതിനിടയില്‍ നല്ല വണ്ണം പ്രായമായ ഒരു മുത്താശ്ശിയും ചെറുപ്പക്കാരിയും സുന്ദരിയുമായ ഒരു മകളും കൂടി ക്യുവില്‍ നില്ക്കാതെ നേരെ വോട്ടു ചെയ്യാന്‍ കയറി വന്നു നമ്മുടെ പി സി യുടെ അനുവാദത്തോടെ. ക്യുവില്‍ നിന്ന മറ്റുള്ളവര്‍ പ്രതിഷേധം പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ പി സി യോട് ചോദിച്ചു നിങ്ങളെന്താ അവരെ കയറ്റി വിട്ടത് ? . അയാള്‍ പറഞ്ഞു : സാര്‍ അവര്‍ ആര്‍ ഈ സി യിലെ താങ്കളുടെ സഹപ്രവര്‍ത്തകന്റെ അമ്മയും ഭാര്യയും ആണ് എന്ന്. ഞാന്‍ പറഞ്ഞു സഹപ്രവര്‍ത്തകന്റെ ഭാര്യയല്ല, എന്റെ ഭാര്യ ആയാലും താങ്കളുടെ ഭാര്യ ആയാലും  ക്യൂ തെറ്റിച്ചു വോട്ടു ചെയ്യാന്‍ അയക്കേണ്ട  . ഞാന്‍ ചെറപ്പക്കാരിയോടു മര്യാദയായി പറഞ്ഞു , ഞാന്‍ അമ്മയെ വോട്ടു ചെയ്യിക്കാം ,നിങ്ങള്‍ പോയിട്ട് ഉച്ച കഴിഞ്ഞു തിരക്ക് കുറഞ്ഞിട്ട് വന്നോളൂ. അവര്‍ മര്യാദയായി വോട്ടു ചെയ്ത അമ്മയെ കൂട്ടി തിരിച്ചു പോയി. ( സംഗതി സത്യമായിരുന്നു, ഞങ്ങളുടെ മെക്കാനിക്കല്‍ ലാബിലെ ഒര്‍ ഫോറ്മാന്‍റെ ഭാര്യയും അമ്മയുമായിരുന്നു വന്നത് എന്ന് ഞാന്‍ പിന്നീട് അറിഞ്ഞു ) വളരെ പ്രായമായവരെയോ മുലയൂട്ടുന്ന ചെറിയ കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാരേയോ, നില്‍ക്കാന്‍ വയ്യാത്ത രോഗികളെയോ ഒക്കെ മാത്രമേ മുന്ഗണന കൊടുത്തു വോട്ടു ചെയ്യിക്കാന്‍ കഴിയൂ. . പി സി തലേ ദിവസം ഞാന്‍ വഴക്ക് പറഞ്ഞതിന് എന്നെ ഒന്ന് വെക്കാന്‍ നോക്കി എന്നത് വ്യക്തമായി. അത് ഫലപ്പെടാത്തതില്‍ അയാള്‍ ഇളിഭ്യനായി.

 ഏകദേശം പതിനൊന്നു മണിയായപ്പോള്‍ നമ്മുടെ പ്രശ്നക്കാരി വന്നു. ആരോ എനിക്ക് സൂചന തന്നു. ഒന്നാം പോളിംഗ് ആഫീസര്‍ സ്ലിപ്പ് നോക്കി, നോമിനല്‍ റോളില്‍ നിന്ന് പേര് നോക്കി, ഉറക്കെ പേര് വിളിക്കുന്നതിനു മുമ്പ് അവരുടെ പേര്‍ നേരിട്ട് ചോദിച്ചു. അവര്‍ പറഞ്ഞ പേര് പുതിയ (മതം മാറിയ) പേരായിരുന്നു. അപ്പോള്‍ റോളില്‍ ഉള്ള പേരും അവര്‍ പറഞ്ഞ പേരും വ്യത്യാസം ഉള്ളത് കൊണ്ടു പോളിംഗ് ആഫീസര്‍ അവരെ എന്റെ അടുത്തേക്ക് വിട്ടു. കക്ഷി അവിടെ എല്ലാം (കു)പ്രശസ്ത ആയതു കൊണ്ടു എല്ലാവരും എന്നെ തന്നെ ശ്രദ്ധിക്കുന്നു. ഞാന്‍ അവരോട് വീണ്ടും ചോദിച്ചു എന്താ നിങ്ങളുടെ പേര്? , അവര്‍ പുതിയ പേര് തന്നെ പറഞ്ഞു. ഞാന്‍ പറഞ്ഞു നിങ്ങള്‍ പറഞ്ഞ പേര് റോളില്‍ ഇല്ലല്ലോ ? പിന്നെങ്ങനാണ് വോട്ടു ചെയുന്നത് ? അവര്‍ പറഞ്ഞു എന്റെ പഴയ പേര്‍ ഉണ്ട് . ഞാന്‍ അതു നിങ്ങളാണ് എന്ന് ഞങ്ങള്‍ക്കെങ്ങനെ അറിയാം ? അതുകൊണ്ടു ഈ രണ്ടു പേരും നിങ്ങളുടെ തന്നെ ആണെന്ന് തെളിവ് വല്ലതും കൊണ്ടു വന്നാല്‍ വോട്ടു ചെയ്യിക്കാം , പോയി അതും കൊണ്ടു വന്നോളൂ. എന്ന് പറഞ്ഞു. അവര്‍ മെല്ലെ തിരിച്ചു പോയി. പിന്നീട് വന്നതും ഇല്ല. അങ്ങനെ പ്രശ്നം തനിയെ തന്നെ പരിഹാരം കണ്ടെത്തി.

 അവര്‍ തെളിവുമായി വന്നാല്‍ ഞാന്‍ എന്ത് ചെയ്യുമായിരുന്നു എന്ന് എന്റെ വായനക്കാര്ചോദിക്കല്ലേ , അവര്‍ തിരിച്ചു വന്നാല്‍ അപ്പോള്‍ കാണാം എന്ന് മാത്രമേ ഞാനപ്പോള്‍ ആലോചിച്ചുള്ളൂ. എനിക്ക് അല്‍പ്പം ഗുരുത്വം ബാക്കി ഉണ്ടായിരുന്നതുകൊണ്ട് അവര്‍ക്ക് തിരിച്ചു വരാന്‍ തോന്നിയില്ല , അല്ലെങ്കില്‍ ഞാന്‍ ആവശ്യപ്പെട്ട തെളിവ് അവരുടെ കയ്യില്‍ ഇല്ലമായിരുന്നു എന്നതും  ആവാം  കാരണം . ഏതായാലും സംഗതി ശുഭം !!

 




Comments

Popular posts from this blog

28.ജന മൈത്രി പോലീസും ഞാനും

44.അന്തസ്സൊടെ മരിക്കാന്‍ ദയാവധം വേണൊ വേണ്ടയൊ?

1. സ്നേഹം നന്മയാണ്