44.അന്തസ്സൊടെ മരിക്കാന്‍ ദയാവധം വേണൊ വേണ്ടയൊ?

 ദയാവധം എന്നാല്‍ എന്താണ്? മാരകമായ രോഗം മൂലം മരണം ഏതാനും ദിവസങ്ങള്‍ക്കകമോ ഏതാനും മാസങ്ങള്‍ക്കകമോ  ഉറപ്പായ ചില രോഗികള്‍  ഉണ്ടാവാം. അവരില്‍  ചിലര്‍  അസഹ്യമായ വേദനമൂലം എങ്ങിനെയെങ്കിലും ഒന്നു മരിച്ചാല്‍  മതി എന്നു ആലോചിക്കുന്നവരാവാം. ഇങ്ങനെയുള്ളവരെ മെല്ലെ മെല്ലെ അവരുടെ ആവശ്യപ്രകാരം മരുന്നുകള്‍  കഴിച്ചു മരിക്കാന്‍ സഹായിക്കുന്ന രീതിയാണു ദയാവധം. പാശ്ചാത്യ രാജ്യങ്ങളില് ഇതിനു ദയാവധം ( Mercy killing) അഥവാ ഡോക്ടരുടെ സഹായത്തോടെ ചെയ്യുന്ന ആത്മഹത്യ ( Physician Assisted Suicide - PAS) എന്നും പറയാറുണ്ടു. ചികിത്സിച്ചു ഭേദമാക്കാന് സാധ്യമല്ല്ല എന്നുറപ്പായ ക്രോണിക് രോഗാവസ്ഥ പലപ്പോഴും അവസാനകാലത്തു അസഹനീയമായ വേദനയിലാണ് അവസാനിക്കുന്നത്. ചില തരം ക്യാന്സര്‍  ഇതില് പെടുന്നു. ചില വേദനാസംഹാരികള്‍  തല്കാലത്തേക്ക് വേദന കുറക്കുമെങ്കിലും ക്രമേണ പുതിയ മരുന്നുകള്‍  കൂടിയ അളവില്‍  കഴിക്കേണ്ടി വരും.    വേദന  സംഹാരികള്‍ ആഴ്ചയിലൊരിക്കല്‍ ആദ്യമാദ്യം എടുക്കുന്ന  കുത്തിവെപ്പ്   ക്രമേണ ആഴ്ചയില്‍ രണ്ടൊ  മൂന്നോ പ്രാവശ്യമൊ ദിവസേനയോ കുത്തിവെക്കെണ്ടി  വരുന്നു.  ഒരു ഘട്ടത്തില്‍  ഒരു മരുന്നിനും വേദന കുറയ്ക്കാന് വയ്യാത്ത അവസ്ഥയിലേക്കു നീങ്ങുന്നു. പണ്ടൊക്കെ കറുപ്പ്(opium) പോലെയുള്ള ലഹരി മരുന്നുകളായിരുന്നു ഉപയോഗിച്ചിരുന്നത്.


നെതെര്‍ ലാന്ഡില്‍  ആണു ദയാവധം ആദ്യമായി നിയമാനുസൃതം ആക്കിയതു. ക്യാനഡായും അമേരിക്കയിലെ ഓറിഗൊണ്‍, കൊളംബിയ സംസ്ഥാനങ്ങളും ദയാവധത്തിനു അനുവാദം നല്കിയിരിക്കുന്നു. മറ്റു പല രാജ്യങ്ങളിലും ദയാവധം അനുവദിക്കുന്നതിനെപറ്റി ആലോചനയുണ്ടു. . ഓറിഗോണ്‍ സംസ്ഥാനത്തു
അന്തസോടെ മരിക്കുവാന് (Dying with dignity) ഉണ്ടാക്കിയ ഈ നിയമം പത്തു വര്ഷമായി നിലവിലുണ്ടു. രക്ഷയില്ല എന്നു ഒന്നില് കൂടുതല് ഡോക്റ്റര്മാര് വിധി എഴുതി മരണം കാത്തു കിടക്കുന്ന രോഗികള് അവര് ആവശ്യപ്പെട്ടാല് ക്രമേണ മരുന്നു കൊടുത്തു അവരെ മരിക്കാന് ഡോക്ടര് സഹായിക്കുന്നു. അന്തസ്സൊടെ മരിക്കുക എന്നതിന്റെ തത്വം ചില സാഹചര്യങ്ങളില്‍ നിയമം ആനുകൂലമല്ലാത്തതുകൊണ്ടു ജീവിതത്തിന്റെ അവസാന നാളുകള് വേദനയിലും യാതനയിലും കഴിക്കേണ്ടിവരുന്ന രോഗികളെ സഹായിക്കാന്‍ ആണ്. നമ്മുടെ പ്രിയപ്പെട്ടവര് അസഹ്യമായ  വേദന സഹിക്കുന്നതു കാണുന്നതു തന്നെ വേദനാജനകം ആണല്ലോ. ദയാവധത്തിനു അനുകൂലമായി വാദിക്കുന്നവര്‍  പറയുന്നതു ഒരാള്‍ക്ക് എപ്പോള്‍ ആരെ വിവാഹം കഴിക്കാമെന്നും, എന്തു ജോലി ചെയ്തു ജീവിക്കണമെന്നും, സ്വയം തീരുമാനിക്കാന് കഴിയുന്നതു പോലെ എപ്പോള്‍  മരിക്കണമെന്നു തീരുമാനിക്കാനും കഴിയണം എന്നാണു.

ഇതത്ര എളുപ്പം ഉത്തരം പറയാന് പറ്റുന്ന ഒരു ചോദ്യമല്ല. വൈദ്യശാസ്ത്രത്തില് അപൂര്‍ വമായെങ്കിലും  അത്ഭുതങ്ങ:ള്‍  സംഭവിച്ചിട്ടുണ്ടു. യാതൊരു രക്ഷയും ഇല്ല എന്നു ഡോക്ടര്മാര് വിധിച്ച അപൂര്‍വം  രോഗികള് രക്ഷപെട്ടിട്ടുണ്ടു. അപകടത്തില് പെട്ടു വര്‍ഷങ്ങളായി അബോധാവസ്ഥയില്‍  കിടന്ന ചിലര് പെട്ടെന്നു ജീവിതത്തിലേക്കു തിരിചു വന്നിട്ടുണ്ടു, രോഗി ജീവിച്ചിരിക്കുന്നിടത്തോളം പ്രതീക്ഷയും നിലനില്കുന്നു. ഇങ്ങനെയുള്ള അപൂര്‍വ  സംഭവങ്ങള്‍ സങ്കീര്‍ണത  വര്ദ്ധിപ്പിക്കുന്നു. പിന്നെ നമ്മുടെ നാട്ടിലെ പോലെ നിയമം അനുസരിക്കുന്നതിനെക്കാള്‍  അതു എങ്ങനെ വളച്ചൊടിക്കാം എന്നു വിചാരിക്കുന്ന ചിലരുള്ള  ഒരു സമൂഹത്തില് പ്രത്യേകിച്ചും  ഇങ്ങനെ ഒരു നിയമം വന്നാല് അതിന്റെ ദുരുപയോഗം ഒഴിവാക്കാനാവുമോ? ഒരു അപകടത്തില് പെട്ടു അബോധാവസ്ഥയിലുള്ള  ഒരാളിനു സ്വയം തീരുമാനം എടുക്കാന് വയ്യാത്ത അവസ്ഥയില്‍  മറ്റുള്ളവര്‍ക്ക്  എങ്ങനെ തീരുമാനം എടുക്കാന് കഴിയും? ബന്ധുക്കള് എടുക്കുന്ന തീരുമാനം നീതീകരിക്കാന് കഴിയുമൊ?

"ദൈവം തന്ന ജീവന് മനുഷ്യനു എടുക്കാന് എന്തവകാശം " എന്നു മറ്റു ചിലര്, പ്രത്യേകിചും മതവിശ്വാസികള് ചോദിച്ചേക്കാം.  മിക്കവാറും എല്ലാ മതത്തിലും ജീവദാതാവു ദൈവം ആണെന്നു സംകല്പിക്കുമ്പൊള് ജീവനവസാനിപ്പിക്കാന് ആര്‍ക്കാണവകാശം? അമ്മയുടെ ആരൊഗ്ഗ്യമോ  മറ്റോ ഉള്ള  കാരണം കൊണ്ടുള്ള ഭ്രൂണഹത്യയും കുടുംബാസൂത്രണവും പാപമാണെന്നു കരുതുന്ന ആള്‍ക്കാര്‍  ഇന്നും ഉണ്ടല്ലോ. ഒരു പക്ഷേ ഹിന്ദുമതത്തില്‍ ആത്മാവിനു മരണം ഇല്ല, ദേഹം മാത്രമേ നശിക്കുന്നുള്ളൂ എന്നു വാദിക്കാമായിരിക്കും, എന്നാലും സാധാരണ മനുഷ്യരെ സംബന്ധിച്ചു ഈ വാദങ്ങള്‍ അംഗീകരിക്കാന്‍ വിഷമം ആയിരിക്കും, തീര്‍ച്ച.


ഇക്കാരണങ്ങളാല് ദയാവധം നിയമാനുസൃതമാക്കുന്നതു അത്ര എളുപ്പമുള്ള തല്ല. നിയമം ഉണ്ടാക്കിയാല്‍  തന്നെ അതു ദുരുപയോഗപ്പെടുത്താനുള്ള സാദ്ധ്യത ഒഴിവാക്കത്തക്ക വിധം കുറ്റമറ്റതായിരിക്കണം. ദയാവധം അനുവദിച്ച രാജ്യങ്ങളില്‍ തന്നെ ഒന്നിലധികം ഡോക്ടര്‍മാരും മാനസിക രോഗ വിദഗ്ദ്ധരും സാമൂഹ്യ പ്രവര്‍ത്തകരും ഉള്‍പെട്ട ഒരു കമ്മറ്റി ആണ് ദയാവധം അന്തിമമായി അനുവദിക്കുന്നത്. എന്നാല്‍ തന്നെ ബന്ധുക്കള്‍ ആരെങ്കിലും എതിര്‍ത്താല്‍ വധം അനുവദിക്കാന്‍ കഴിയാറില്ല.

അന്തസ്സൊടെ  മരിക്കുന്നതിന്‍റെ   വേറൊരു  വശം  കൂടി    പറയാതെ  ഈ കുറിപ്പ് അവസാനിപ്പിക്കാന്‍   കഴിയുന്നില്ല. ഇന്ന്   നമ്മുടെ കേരളത്തില്‍  പോലും ജനസംഖ്യയില്‍ 15% ല്‍ അധികം  60 65 വയസ്സില്‍  അധികം  ഉള്ളവര്‍ ആണ്. അവരില്‍  മിക്കവരും  ഓരോ  അസുഖങ്ങള്‍  ബാധിച്ചു  മരുന്നുകള്‍   കഴിച്ച്   ജീവിതം   മുന്നോട്ട്   നീട്ടിക്കൊണ്ടു പോകുന്നവര്‍ ആണ്.  അവരില്‍  ചിലര്‍ ക്രമേണ മറവി രോഗങ്ങളിലേക്കും   മറ്റും നീങ്ങുന്നു.  ഇവരില്‍  ചിലര്‍ക്കെങ്കിലും പക്ഷാഖാതമോ   മറ്റവശതകളൊ  മൂലം   മറ്റുള്ളവരുടെ   സഹായമില്ലാതെ  ഒരു നിമിഷം  പോലും ജീവിക്കാന്‍ കഴിയില്ല. അവരെ ആധുനിക  സൌകര്യങ്ങളുള്ള  പ്രൈവറ്റ്  ആശുപത്രികളില്‍   കയറ്റി   ഐസിയുവിലും  വെന്‍റിലേറ്ററിലും  ഇട്ടു   അവസാനകാലം കഷ്ടപെടുത്തുന്നതു ശരിയോ? പണ്ടൊക്കെ  ഞങ്ങളുടെ  വീടുകളില്‍  പ്രായമായവര്‍  അവരോട്  സ്നേഹമുള്ളവരെ  കണ്ട് അവരില്‍ നിന്നു  ഒരിറ്റ്   ഗംഗാജലം   കഴിച്ചു  പരലോകത്തേക്ക്  യാത്രയാകുകയയിരുന്നു പതിവ്.  പകരം ഇന്ന് അവര്‍  ഐസിയുവിലെ  മുഖം മൂടി  വെച്ച  ഭീകരജീവികളെയും കണ്ട്  മൂക്കിലും  വായിലും മറ്റുദ്വാരങ്ങളിലും   കൂടി കുഴലുകള്‍  കയറ്റി   ഭീകരമായി   മരിക്കാന്‍  അനുവദിക്കണോ?  ചിന്തിക്കേണ്ട  കാര്യമാണ്. മരിച്ച  ആളിന്‍റെ  അവയവദാനം വഴി  ആര്‍ക്കെങ്കിലും  കണ്ണോ മറ്റേതെങ്കിലും അവയവമോ  ഉപയോഗിക്കാന്‍  കഴിഞ്ഞാല്‍  അതൊരു   ജീവകാരുണ്യ പ്രവര്‍ത്തനവും  ആവുമല്ലൊ. ,   

 



Comments

Popular posts from this blog

28.ജന മൈത്രി പോലീസും ഞാനും

1. സ്നേഹം നന്മയാണ്