28.ജന മൈത്രി പോലീസും ഞാനും

 കഴിഞ്ഞ  ദിവസം ഒരിക്കല്‍   എന്‍റെ   വാഹനം തട്ടി ഒരു കുട്ടിക്ക് ചെറിയ  പരുക്കു  പറ്റിയതും   അതിന്‍റെ പേരില്‍  കൊടതി കയറി   2000  രൂപ  പിഴയടച്ചു   രക്ഷപെട്ട   സംഭവവും  വിവരിച്ചിരുന്നു.  പോലീസും ഞാനും തമ്മില്‍ ഉണ്ടായ മറ്റു ചില കൂടിക്കാഴ്ചകള്‍ കൂടി പറയാം. ഇതു കുറച്ചു  പഴയ  സംഭവം ആണ്. കോഴിക്കൊട് വെച്ച്  നടന്നത്. അടുത്ത കാലത്ത് മിക്കവാറും പോലീസ് സ്റ്റെഷനുകളില്‍ ജന മൈത്രി ആയി ബോര്‍ഡു വച്ച് കണ്ടു , അതിന്റെ ഫലം എന്താണെന്ന് ചില തമാശ കാര്‍ട്ടൂണുകളില്‍ കള്ളനു ബീടി കത്തിച്ചു കൊടുക്കുന്നതും ക്വോട്ടേഷന്‍ ഗുണ്ടയ്ക്ക് ചായ വാങ്ങി കൊടുക്കുന്നതും ഒക്കെയേ കണ്ടിട്ടുള്ളൂ. ശരിക്കും അതെന്താണെന്ന് നേരിട്ട് അറിയാന്‍ എനിക്കൊരവസരം ഉണ്ടായി.

 കാര്യം നിസ്സാരമാണ്. ഞാന്‍ ഒരു ദിവസം എന്റെ പേര്‍സില്‍ നോക്കിയപ്പോള്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് കാണുന്നില്ല. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം നാഗര്‍ കോവില്‍ വഴി രാമേശ്വരം ക്ഷേത്ര ദര്‍ശനത്തിനു പോയിരുന്നു. അവിടത്തെ ഒരു ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിട്ടായിരുന്നു പോയത്. ഇപ്പോഴത്തെ എല്ലാ ഹോട്ടലിലെയും പതിവ് പോലെ, ഐഡണ്ടിറ്റി  തെളിവായി മറ്റെല്ലായിടത്തും കൊടുക്കുന്നത് പോലെ അവിടെയും ഞാന്‍ എന്റെ ലൈസന്‍സ് കൊടുത്തു എന്നാണു ഓര്‍മ്മ. പ്രായമായപ്പോള്‍ ഉണ്ടായ ഓര്‍മ്മപ്പിശകു മൂലം തിരിച്ചു വാങ്ങാന്‍ മറന്നു. ഹോട്ടല്‍ അധികൃതര്‍ അത് ഓര്‍മ്മിച്ചു തിരിച്ചു തന്നുമില്ല. അവിടെ വച്ചാണ് സാധനം നഷ്ടപ്പെട്ടത് എന്ന് മനസ്സിലായത്‌ കോഴിക്കോട്ടു എത്തിയതിനു ശേഷം മാത്രം ആയിരുന്നു..

ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് കിട്ടണമെങ്കില്‍ അപേക്ഷയോടുകൂടി ലൈസന്‍സ് നഷ്ടപ്പെട്ട വിവരം പറഞ്ഞു പോലീസില്‍ പരാതി കൊടുത്തു FIR ന്റെ പകര്‍പ്പ് കൊടുക്കണം എന്നായിരുന്നു അറിഞ്ഞത്. ഭാഗ്യത്തിന് ലൈസന്‍സിന്റെ ഒരു കോപ്പി എന്റെ കമ്പ്യുട്ടറില്‍ സ്കാന്‍ ചെയ്ത് ഇട്ടിരുന്നു. അതിന്റെ ഒരു പ്രിന്റുമായി ഞങ്ങളുടെ പോലീസ് സ്റ്റേഷനില്‍ എത്തി. അവിടത്തെ സബ് ഇന്‍സ്പെക്ടര്‍ കണ്ടു വിവരം പറഞ്ഞു, സത്യം സത്യമായി തന്നെ. കൂടെ ഞാന്‍ ഒരു അടുത്തൂണ് പറ്റിയ കോളേജു അദ്ധ്യാപകനാണ് എന്നും പറഞ്ഞു. എസ് ഐ   സാറിന്റെ ലൈസന്‍സ് കളഞ്ഞു പോയത് രാമേശ്വരത്തു വച്ചല്ലേ , അപ്പോള്‍ പരാതി അവിടത്തെ പോലീസ് സ്റെഷനില്‍ കൊടുത്തു അവിടന്നല്ലേ FIR വാങ്ങേണ്ടത് എന്ന് ചോദിച്ചു. ഞാന്‍ സത്യം പറഞ്ഞത് അബദ്ധമായോ എന്ന് വിഷമിച്ചു നില്‍ക്കുമ്പോള്‍ അയാള്‍ തുടര്‍ന്നു സാറിനെപ്പോലെയുള്ള ആള്‍ക്കാര്‍ ഇങ്ങനെ വന്നാല്‍ ഞങ്ങളൊക്കെ എന്താ ചെയ്യുക, തിരിച്ചു രാമേശ്വരത്ത് പോകാന്‍ ഞാന്‍ പറയുന്നില്ല. തല്‍ക്കാലം സാര്‍ പാളയം സ്റ്റാന്റില്‍ നിന്ന് പുതിയ സ്റ്റാന്റിലേക്ക്‌ ആട്ടോയില്‍ പോയ വഴിയില്‍ വച്ചോ മറ്റോ സാധനം നഷ്ടപ്പെട്ടു എന്ന് എഴുതി തരുക, ഞാന്‍ FIR എഴുതി തരാം ,അര മണിക്കൂര്‍ താമസം വരും. സര്‍ കാത്തിരുന്നാല്‍ അധികം വൈകാതെ തരാം എന്ന് പറഞ്ഞു. അതനുസരിച്ച് ഞാന്‍ പരാതി കൊടുത്തു കാത്തിരുന്നു.

പെട്ടെന്ന് എസ ഐ പുറത്തേക്ക് പോയി. അദ്ദേഹം പുറത്തേക്ക് പോകുമ്പോള്‍ എന്നെ ആംഗ്യം കാണിച്ചു അധികം താമസിയാതെ തരിച്ചു വരുമെന്ന് . ഞാന്‍ ക്ഷമയോടെ കാത്തിരുന്നു. ഏതായാലും അരമണിക്കൂറിനു പകരം ഒരു മണിക്കൂര്‍ കഴിഞ്ഞു അദ്ദേഹം തിരിച്ചു വന്നു കടലാസ് ഒപ്പിട്ടു തന്നു.

അപ്പോള്‍ ഇതാണ് ജന മൈത്രി പോലീസ് സ്റ്റേഷന്‍. പണ്ടൊക്കെ പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ ഇരിക്കാന്‍ പറഞ്ഞിട്ട് ഇരുന്നാല്‍ എന്തിനാടാ ഇരുന്നത് എന്ന് ചോദിക്കുമെന്നും അവിടെ ഹേഡ് കുട്ടന്പിള്ളയുടെയും പി സി അവറാച്ചന്‍റെയും   ഭാഷ കുടുംബക്കാര്‍ക്ക് പറ്റിയതല്ല എന്നും കേട്ടിട്ടുണ്ട്. ഇവിടെ എല്ലാം മാന്യമായ രീതിയില്‍. ഭദ്രം സുരക്ഷിതം. എനിക്ക് പൂര്‍ണമായും ബോദ്ധ്യമായി. ഞാന്‍ ഒരു വയോധികനായ അദ്ധ്യാപകനായിരുന്നത് കൊണ്ടല്ല ഇത്രയും മാന്യമായ പെരുമാറ്റം എനിക്കുകിട്ടിയത് എന്ന് ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു. മറ്റാര് ചെന്നാലും അവര്‍ ഇത്ര നല്ല രീതിയില്‍ തന്നെ പെരുമാറുമെന്നു തന്നെ എനിക്ക് തോന്നി

 ജന മൈത്രി പോലീസ് സിന്ദാബാദ് !

 പിന്നെ  അടുത്ത  കാലത്ത്  പോലീസില്‍   കയറിക്കൂടിയ  ക്രിമിനല്‍സിന്‍റെ  പ്രവര്‍ത്തനത്തെ  കുറിച്ച്  പല  കാര്യങ്ങളും  പത്രത്തിലും  മറ്റും വായിച്ചു  കേല്‍ക്കുന്നുണ്ട്. അമിതമായ  രാഷ്റീയവല്‍ക്കരണം നിയമ സമാധാനപാലകര്‍ക്കിടയിലും ഉണ്ടാവുന്നത്  ആശാസ്യമല്ല. ഇതൊക്കെ  എന്നു തീരുമോ






 

Comments

Popular posts from this blog

44.അന്തസ്സൊടെ മരിക്കാന്‍ ദയാവധം വേണൊ വേണ്ടയൊ?

1. സ്നേഹം നന്മയാണ്