33.തിരഞ്ഞെടുപ്പ് ഡ്യൂട്ടി അനുഭവങ്ങള്‍ - 1

 കോഴിക്കോട്   ജില്ലയിലുള്ള  അപൂര്‍വംകേന്ദ്ര  സര്‍ക്കാരിന്റെ  സാമ്പത്തിക  സഹായത്തോടെ  പ്രവര്‍ത്തിച്ചിരുന്ന സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒന്നായിരുന്നല്ലോ റീജ്യണല്‍ എഞ്ചിനീയറിംഗ് കോളേജു, അഥവാ ആര്‍  ഈ സി. തിരഞ്ഞെടുപ്പ് വരുമ്പോള്‍ എല്ലാ തവണയും  ആദ്യം തന്നെ   ഡ്യൂട്ടിക്ക്   വിളിക്കുന്ന ഒരു   കൂട്ടരായിരുന്നു ആറീസീ ജീവനക്കാര്‍. അദ്ധ്യാപക അധ്യാപകേതര  ജീവനക്കാരേല്ലാവരെയും കൂട്ടി കുറഞ്ഞത്‌ ആയിരം   ആള്‍ക്കാരെ  ഒരുമിച്ചു തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കിട്ടുന്നത്   സൗകര്യം ആയതുകൊണ്ട്. ഞങ്ങളുടെ  പ്രിന്‍സിപ്പാള്‍ എത്ര  എതൃപ്പ് പ്രകടിപ്പിച്ചാലും ഞങ്ങളെ യൊക്കെ   തിരഞ്ഞെടുപ്പ്  ഡ്യൂട്ടിക്ക്   വിളിക്കുമായിരുന്നു. 1969 ല്‍ ആര്‍ ഈ സി യില്‍ ചേര്‍ന്ന് ഞാന്‍ 2011 ല്‍ പിരിയുന്നതിനു ഏതാനും വര്‍ഷങ്ങള്‍ മുമ്പു വരെ  കുറയേറെ   പ്രാവശ്യം തിരഞ്ഞെടുപ്പ്  ഡ്യൂട്ടിക്ക് പോയിട്ടുണ്ട്, പലയിടങ്ങളിലും  രസകരമായ അനുഭവങ്ങള്‍  ഉണ്ടായിട്ടുണ്ട്, അതില്‍ ഓര്‍മ്മ വരുന്നതില്‍  ചിലതിതാ കുറിക്കുന്നു.

 

1969 ല്‍ ജോലിയില്‍ ചേര്‍ന്നു  എങ്കിലും ആദ്യം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിച്ചത് 1970 ലായിരുന്നു .ലോകസഭയിലേക്കുള്ള  തിരഞ്ഞെടുപ്പു.    പോലൂര്‍  എന്ന ഒരു കുഗ്രാമത്തിലാണ് സര്‍ക്കാര്‍ വക  ലോവര്‍ പ്രൈമറി സ്കൂളില്‍ ആണ്.  പ്രിസൈഡിന്ഗ്   ആഫീസര്‍ ആയി തന്നെയാണ് നിയമനം. ആയിരത്തിലധികം  വോട്ടര്‍മാരുള്ള ഒരു ബൂത്തിന്റെ പരമാധികാരി.  അന്നേ ദിവസം   ബൂത്തിന്റെ  പരിധിക്കുള്ളില്‍  പൂര്‍ണമായ നിയന്ത്രണം  ഉള്ളയാള്‍, വെടിവെക്കാന്‍  വരെ   ആജ്ഞാപിക്കാന്‍ അധികാരം ഉള്ളയാള്‍.

 

തിരഞ്ഞെടുപ്പിന് തയാറെടുപ്പിനു   രണ്ടു റിഹേര്‍സല്‍  ക്ലാസുകള്‍  കുന്നമംഗലം സ്കൂളില്‍   വച്ച് നടന്നു. രണ്ടിനും   പോകുന്നതിനു മുമ്പ് പ്രിസൈഡിന്ഗ്   ആഫീസരുടെ  ഡയറി  എന്ന പുസ്തകം അരച്ച് കലക്കി കുടിച്ചു എഞ്ചിനീയറിംഗ് പരീക്ഷയ്ക്ക്  തയാറെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധയൊടെ പഠിച്ചു സംശയങ്ങള്‍   മാറ്റിയെടുത്തു. തിരഞ്ഞെടുപ്പിന്റെ  തലേ ദിവസം  കോഴിക്കോട്ടു ജെയില്‍ റോഡിലുള്ള താലൂക്കാഫീസിനടുത്തുള്ള കെട്ടിടത്തില്‍ നിന്ന് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന  സാധനങ്ങള്‍  എല്ലാം ഏറ്റുവാങ്ങി കൂടെയുള്ള   നാല് പോളിംഗ് ആഫീസര്‍മാരും ഒരു പോളിംഗ് സഹായിയും കൂടെ ഉണ്ടായിരുന്നു. എല്ലാവരും കൂടി  ബാലറ്റ് പെട്ടിയും ബാലറ്റ് പേപ്പറും   പത്തിരുപതോളം ഫോറങ്ങള്‍,   അതെല്ലാം പൂരിപ്പിച്ചിടാനുള്ള കവറുകള്‍,  പേന, പെന്സില്‍, ബൂത്തിനു പുറത്തു   പതിക്കാനുള്ള  നോട്ടീസ് , സീല് വക്കാനുള്ള  അരക്ക് ,കോറത്തുണി, തീപ്പെട്ടി എന്നിങ്ങനെ ചെറുതും വലുതും ആയ എല്ലാം വാങ്ങി ഭാണ്ഡം കെട്ടി ഞങ്ങളുടെ  ബൂത്തിനു നിര്‍ദ്ദേശിച്ച   ബസ്സില്‍ കയറിയിരുന്നു. ഏകദേശം  മൂന്നു  മണിയായപ്പോള്‍ ഞങ്ങളെ  ബൂത്തിനു ഏതാണ്ട്  രണ്ടു കിലോമീറ്റര്‍ അകലെ  ഒരു മുക്കില്‍  ഇറക്കി വിട്ടു. അവിടെ നിന്ന് വയലില്‍ കൂടിയും  ഇടവഴിയില്‍ കൂടിയും ബൂത്തായി   തിരഞ്ഞെടുത്ത  സര്‍ക്കാര്‍ എല്‍ പി  സ്കൂളില്‍ അധികാരി എന്ന  പ്രായമായ മനുഷ്യന്‍ എത്തിച്ചു.നാട്ടുകാര്‍  ആരോ   മൂന്നു നാലു ഗ്ലാസില്‍  അവലും ശര്‍ക്കരയും ഇട്ട   തണുത്ത കിണറ്റു  വെള്ളം  കുടിക്കാന്‍ തന്നു. മൂന്നു നാല് നാടന്‍ പഴവും കഴിച്ചപ്പോള്‍ ക്ഷീണവും  ദാഹവും  മാറിക്കിട്ടി .

 

അവിടെ എത്തിക്കഴിഞ്ഞു  സ്കൂളിന്റെ   നിലവാരം  നോക്കി. ഒരു സാധാരണ  നാട്ടിന്‍ പുറത്തെ സ്കൂള്. സ്ഥിരമായ  കെട്ടിടം ഒന്നും കാണാനില്ല.   പനയോല  മേഞ്ഞ ഒരു കെട്ടിടം ,അതിനകത്ത്  മൂന്നോ നാലോ ക്ലാസുകള്‍  നടത്താന്‍ ഉപയോഗിക്കുന്ന സ്ഥലം എന്റെ കയ്യില്‍ ഉള്ള  ബാലറ്റ് പേപ്പര്‍   സുരക്ഷിതമായി പൂട്ടി വക്കാന്‍   ഒരു   അലമാരയോ  പൂട്ടും തുറപ്പും വാതലും ഉള്ള  മുറിയോ ഇല്ല.  വൈദ്യുതി ഇല്ല. രാത്രി   വെളിച്ചത്തിന്  അധികാരി പെട്രോമാക്സ് കൊണ്ട്  വരും എന്ന് പറഞ്ഞു , പക്ഷെ  എട്ടു മണി ആയിട്ടും  ആരെയും കണ്ടില്ല. ഒരു നാടന്‍ പോലീസുകാരന്‍ വൈകുന്നേരം  ലേശം  കഴിച്ചിട്ട് ബൂത്തില്‍ എത്തി.

 

ഭക്ഷണ കാര്യം മാത്രം വലിയ പ്രശ്നമില്ല. ഹോട്ടലുകള്‍  ഒന്നും ഇല്ല, തട്ടുകട  പോലും, പക്ഷെ  അടുത്തുള്ള   രണ്ടോ മൂന്നോ വീട്ടുകാര്‍ വന്നു അന്വേഷിച്ചു ഞങ്ങള്‍ ഭക്ഷണം   ഉണ്ടാക്കി തരട്ടെ എന്ന്. ഏതായാലും തിരഞ്ഞെടുപ്പ് കഴിഞ്ഞു അവസാനം ഭക്ഷണത്തിന് ന്യായമായ തുക  വാങ്ങിക്കൊള്ളാം എന്ന നിബന്ധനയില്‍ ഒരു വീട്ടുകാരെ ഏല്‍പ്പിച്ചു. രാവിലെയും എല്ലാം സുഖമായ ഭക്ഷണം അവര്‍ ഉണ്ടാക്കി തന്നു. ഒന്നും രണ്ടു ആള്‍ക്കാരായി പോയി അത്  കഴിച്ചു.

 

തലേദിവസം ഒപ്പിട്ടു വക്കേണ്ട കടലാസുകള്‍  ഒപ്പിട്ടു വച്ച്, ബാലറ്റ് പേപ്പര്‍ രാവിലെ ഒപ്പിട്ടാല്‍  മതി എന്നാണു  നിബന്ധന. പുലര്‍ച്ചെ  ഏഴുമണിക്ക്  വോട്ടിംഗ് തുടങ്ങുന്നതിനു മുമ്പ് ബാലറ്റ് പേപ്പര്‍ കുറെയെങ്കിലും ഒപ്പിട്ടു വക്കണം, ഏജെന്റുമാര്‍ വരുമ്പോള്‍ അവരെ ബോധ്യപ്പെടുത്തി അവരുടെ   ഡിക്ലറേഷനോടു കൂടി  പെട്ടി സീല്‍ ചെയ്യുക തുടങ്ങിയവ ചെയ്തു  കൃതി സമയത്ത്  വോട്ടിംഗ് തുടങ്ങി.   വലിയ  ബുദ്ധിമുട്ടൊന്നും ഇല്ലാതെ  വോട്ടിംഗ് പൂര്‍ത്തിയാക്കി  രാത്രി  ഒമ്പത് മണിയായപ്പോള്‍   പെട്ടിയെല്ലാം  മലബാര്‍ കൃസ്ത്യന്‍ കോളേജില്‍ ഏല്‍പ്പിച്ചു   കഷ്ടിച്ച്  കുന്നമംഗലം വരെ   ബസ്സ് കിട്ടി, അവിടെ നിന്ന് കാല്‍ നടയായി  ചാത്തമംഗലത്ത് എത്തി. വീട്ടില്‍ എത്തിയപ്പോള്‍  മണി ഒന്ന് . ആദ്യത്തെ   ഡ്യുട്ടി  അങ്ങനെ   സംഭവങ്ങളൊന്നും ഇല്ലാതെ  കഴിഞ്ഞു.  രസകരമായ  അനുഭവങ്ങള്‍ പിന്നാലെ. 

Comments

Popular posts from this blog

28.ജന മൈത്രി പോലീസും ഞാനും

44.അന്തസ്സൊടെ മരിക്കാന്‍ ദയാവധം വേണൊ വേണ്ടയൊ?

1. സ്നേഹം നന്മയാണ്