19.ചേച്ചിക്കു കൊച്ചനുജന്റെ സമ്മാനം -ഒരോര്‍മ്മക്കുറിപ്പു

 മിക്കവാറും അതിരാവിലെ നമ്മൂടെ വീടുകളിൽ എല്ലാം തിരക്കാണല്ല്ലൊ. അച്ഛനു ആപ്പീസിൽ പോകണം, കുട്ടികള്‍ക്ക്  സ്കൂളിൽ പോകണം, എങ്ങും പോകുന്നില്ലെങ്കിലും ഏറ്റവും തിരക്കു അമ്മമാർക്കു തന്നെ, എല്ലാവരുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കണം, ഓരോരുത്തരുടെ ഇഷ്ടത്തിനു പ്രാതലും ഉച്ചഭക്ഷണ പാര്‍സലും ശരിയാക്കണം. ആകെക്കൂടെ ഒരു ഉത്സവത്തിന്റെ ബഹളം ആയിരിക്കും, പ്രത്യേകിച്ചും ഭാര്യയും ഭര്‍ത്താവും ജോലിക്കുപോകുന്നുണ്ടെങ്കിൽ പറയുകയും വേണ്ട. എന്നെപോലെ മടിയനായ അച്ഛനും കൂടി ആകുമ്പോൾ അമ്മയുടെ കാര്യം പറയേണ്ടല്ലോ.


അങ്ങനെ ഒരു ദിവസം കൂടി പുലർന്നു. ഞങ്ങൾ ആർ.ഈ.സി ക്യാമ്പസ്സിലാണു, കുട്ടികൾ രണ്ടു പേരും ചെറുത്. ഒരാളിനു നാലു വയസ്, മറ്റെയാളിനു രണ്ടു വയസ്സു. രണ്ടു പേരും നേരത്തെ തന്നെ എഴുനേല്‍ക്കും, ചിലപ്പോൾ അമ്മയെക്കാൾ മുൻപേ തന്നെ. ആ ദിവസം അമ്മ അടുക്കളയിൽ തകൃതി ആയി പണി, ഞാൻ എഴുനേറ്റു പല്ലു തേക്കുന്നു. മകനും മകളും പുറത്തേക്കുള്ള വാതിലിന്റെ അകത്തും പുറത്തും നിന്നു കളിക്കുകയാണു. മകന്റെ പതിവു കളിയാണ് വാതില്‍ ശക്തിയായി വലിച്ചടിച്ചു കളിക്കുന്നത്. ശബ്ദം കേള്‍ക്കുന്നതിന്റെ രസം. അല്ലാതെ മറ്റൊന്നുമല്ല.പത്രക്കാർ വന്നാൽ ആദ്യം ആരാണു പത്രം എടുത്തു അച്ഛനു കൊടുക്കുന്നതു എന്നുള്ള മത്സരത്തിനു മുൻപായി.പെട്ടെന്നു ഒരു കരച്ചിൽ കേട്ടു, മോളുടേതായിരുന്നു. അമ്മേ എന്റെ കയ്യ് പോയി. ഞങ്ങൾ നോക്കിയപ്പോൾ മകളുടെ ചെറുവിരൽ വാതിലിന്റെ വിടവിൽ കുടുങ്ങിയിരിക്കുകയാണു, നേരം പുലർന്നുവരുന്നേ ഉള്ളു. അമ്മയുടെയും മകളുടെയും കരച്ചിൽ കൂട്ടാക്കാതെ ഞാൻ മെല്ലെ വാതിൽ തുറന്നു, കാര്യം ശരിയാണു. മകളുടെ ചെറുവിരൽ മുക്കാൽ ഭാഗവും ചതഞ്ഞു വാതിലിനോടു ചേർന്നിരിക്കുന്നു, ശ്രദ്ധിച്ചു കൈ വേർപെടുത്തി എടുത്തു. രക്തം ശക്തിയായി ഒഴുകുന്നു, ചെറുവിരലിന്റെ സിംഹഭാഗവും  തൂങ്ങി കിടക്കുകയാണു. ഭാഗ്യത്തിനു ഞങ്ങളുടെ കാമ്പസ്സിലെ ഡോക്ടറ് സ്ഥലത്തുണ്ടു, മെഡിക്കൽ സർവീസിൽ നിന്നും ഡി എം ഓ ആയി പിരിഞ്ഞതിനു ശേഷം വെറുതെ ഇരിക്കേണ്ട എന്നു കരുതി ഞങ്ങളുടെ ക്യാമ്പസ്സ് ആര്‍.എം.ഓ. ആയി വന്നതാണു ആ വന്ദ്യ വയോധികൻ. നല്ല മനുഷ്യൻ, ഞങ്ങളോടെല്ലാം, പ്രത്യേകിച്ചു അദ്ധ്യാപകരോടു, ഒരു പിതാവിനെപ്പോലെ സ്നേഹമുള്ള ആൾ. ഞാൻ മകളെ വാരി എടുത്തുകൊണ്ടു ഡോക്ടറുടെ വീട്ടിലെക്കു ഓടി, വാതിലിൽ അല്പം ശക്തി ആയിത്തന്നെ മുട്ടി, ആരാടോ കുഞ്ഞു വെളുപ്പാൻ കാലത്തു ശല്യപ്പെടുത്താൻ വന്നിരിക്കുന്നതു? എന്നു ചോദിച്ചുകൊണ്ടു ഡോക്ടർ തന്നെ വാതിൽ തുറന്നു, കാര്യം പറഞ്ഞപ്പോൾ ദ്വേഷ്യം എല്ലാം പോയി, നഴ്സും മറ്റും വരുമ്പോൾ ഒൻപതു മണി ആകും, അതുകൊണ്ടു ഡോക്ടർ തന്നെ താക്കോൽ കൂട്ടവും എടുത്തു ആശുപത്രിയിലേക്കു വന്നു, തനിയെ മുറി എല്ലാം തുറന്നു, മുറിവു ഡ്രസ് ചെയ്യാൻ തുടങ്ങി. വിരൽ ചേർത്തു വച്ചു രണ്ടു സ്റ്റിച് ഇട്ടു, മൂന്നാമത്തെതു ഇട്ടപ്പോൾ മുറിഞ്ഞു തൂങ്ങി നിന്ന വിരലിന്റെ ഭാഗം നീല നിറം ആകുന്നു, രക്തമോട്ടം  ആ ഭാഗത്തേക്കു തടസ്സപ്പെടുന്നു എന്നു സാരം. അല്ലാ, തന്റെ മോള്‍ക്ക്  ഒൻപതു വിരൽ കൊണ്ടു ജീവിക്കേണ്ടി വരും എന്നാണു തോന്നുന്നതു, ഞാൻ ഏതായാലും ഒരു പരീക്ഷണം നോക്കട്ടേ, ഭാഗ്യമുണ്ടെങ്കിൽ ആ വിരൽ രക്ഷപെടും എന്നു പറഞ്ഞു ഒരു കഷണം പ്ലാസ്റ്റര്‍ നനച്ചു പാഡു പോലെ ആക്കി മുറിഞ്ഞ വിരലിന്റെ ഭാഗം മറ്റേ ഭാഗവുമായി ചേർത്തു വച്ചു ചെറിയ ഒരു ബാൻഡേജിട്ടു, സ്റ്റിച്ച് ലൂസാക്കുകയും ചെയ്തു,നമുക്കു 24 മണിക്കൂര്‍ നോക്കാം, രക്തമോടുന്നുണ്ടെങ്കിൽ വിരൽ രക്ഷപെടും ഇല്ലെങ്കിൽ നാളെത്തന്നെ മുറിച്ചു കളയേണ്ടി വരും എന്നു പറഞ്ഞു തല്‍ക്കാലം പറഞ്ഞു വിട്ടു. ഞങ്ങളോടൊപ്പം തിരിച്ചു വന്നു പ്രാഥമികകാര്യങ്ങളിലേക്കു കടന്നു, നിശ്ശബ്ദമായി. വീട്ടിലെത്തിയപ്പോള്‍ പാവം മകന്‍  അമ്മയുടെ ശകാരത്തിനേക്കാള്‍  ചേച്ചിക്ക് എന്തുപറ്റി എന്നോര്‍ത്ത് വിഷമിച്ചിരിക്കുകയായിരുന്നു.

നമ്മുടെ നാട്ടിൽ ഒരു പെൺകുട്ടിക്ക്, വലതുകയ്യിലെ ഒരു പെരുവിരൽ നഷ്ടമായാൽ ഉള്ള ഭവിഷ്യത്തുകളെ പറ്റി ഓര്‍മ്മിച്ചുവിഷമിച്ചു ഞങ്ങൾ 24 മണിക്കൂറ് കഴിച്ചു. മകളുടെയൊ ഞങ്ങളുടെയോ ഭാഗ്യം കൊണ്ടോ ദൈവാനുഗ്രഹം കൊണ്ടോ അടുത്ത ദിവസം മുറിവഴിച്ചപ്പോൾ വിരലിനു നീല നിറം ഇല്ല, ഡോക്ടർ പറഞ്ഞു രക്ഷപ്പെട്ടെടോ , തന്റെ മോള്‍ക്ക്  എല്ലാ കൈവിരലും ഉണ്ടാവും, സ്ത്രീധനത്തിൽ ഇതിൽ നിന്നും ഉള്ള ലാഭത്തിൽ പകുതി എനിക്കു അയച്ചു തന്നേക്കണം . സ്വന്തമായി കുട്ടികളൊന്നും ഇല്ലാത്ത ആ സ്നേഹധനനായ ഡോക്ടറിന്‍റെ  സമയോചിതമായ പ്രവര്‍ത്തി കൊണ്ടു ഞങ്ങളുടെ കുഞ്ഞിന്റെ ചെറുവിരലിൽ തിരിച്ചറിയാൻ ഒരു ചെറിയ പാടു പോലും ശേഷിച്ചില്ല. മറ്റൊരു ഡോക്ടര്‍  ആയിരുന്നെങ്കിൽ ഒരു പക്ഷേ അന്നു മുതൽ ഞങ്ങളുടെ മോള്‍ക്ക്  9 വിരലുമായി ജീവിക്കേണ്ടി വന്നേനേ. പക്ഷേ ഇന്നും അവൾ ആ വിരൽ കാണുപോൾ ഒരു പക്ഷേ അനുജനെ ഓര്‍ക്കുന്നുണ്ടാവും, അപ്രതീക്ഷിതം ആയി കിട്ടിയ ആ പുലര്‍കാലസമ്മാനവും

Comments

Popular posts from this blog

28.ജന മൈത്രി പോലീസും ഞാനും

44.അന്തസ്സൊടെ മരിക്കാന്‍ ദയാവധം വേണൊ വേണ്ടയൊ?

1. സ്നേഹം നന്മയാണ്