14. ഒരു വിഷുവിന്‍റെ ഓര്‍മ്മ - ചില്ലറ സുക്ഷിക്കുക !

 കോഴിക്കോട്ടു ജോലിക്കു ചേര്‍ന്നിട്ട് അധികം കാലം ആയിട്ടില്ല. വിഷുവിനു വീട്ടില്‍ ഉണ്ടാകുന്നതു വളരെ സന്തോഷമുള്ള കാര്യമാണു, പ്രത്യേകിച്ചും കുട്ടികള്‍ക്ക്  വിഷു കൈനീട്ടം ആയി കുറച്ചു പൈസ കയ്യില്‍ തടയും, ഞങ്ങളുടെ നാട്ടിലെ പ്രധാന ക്ഷേത്രമായ മങ്കൊമ്പു ഭഗവതി ക്ഷേത്രത്തിലെ ഉത്സവം തുടങ്ങുന്നതും അന്നാണു. അത്കൊണ്ടു പൈസക്കു ചിലവുള്ള സമയവുമാണു. ജോലിയില്‍ കയറിയതിനു ശേഷം ആദ്യത്തെ വിഷു ആയതുകൊണ്ടു അനുജന്മാരും അനിയത്തിമാരും എല്ലാം ചോദിച്ചു വിഷുവിനു വരുന്നില്ലെ എന്നു. അങ്ങനെ പല സമ്മര്‍ദ്ദങ്ങളും വന്നപ്പോള്‍ അവസാനം പോകാന്‍ തന്നെ തീരുമാനിച്ചു. വിഷുകൈനീട്ടം കൊടുക്കാന്‍ ബാങ്കില്‍ നിന്നു തന്നെ നൂറു രൂപക്കു (അതില്‍ കുറച്ചു കിട്ടുകയില്ല, നൂറു രൂപയുടെ ഒരു സഞ്ചി ആയേ കൊടുക്കൂ) ചില്ലറയും വാങ്ങി ഒരു വിധത്തില്‍ രാത്രി പതിനൊന്നു മണിയുടെ മലബാര് എക്സ്പ്രെസ്സില്‍ കയറിക്കൂടി. തീവണ്ടിയില്‍ ജനറല്‍  കമ്പാര്‍ട്ടുമെന്റില്‍ നില്കാന്‍ പോലും സ്ഥലമില്ല, ഒരു വിധത്തില്‍ കയറിപ്പറ്റി. കയ്യില്‍ ഒരു പെട്ടി ഉണ്ടു. പെട്ടിയും ആയി നില്കുക അസാധ്യമെന്നു മനസ്സിലാക്കിയപ്പോള്‍  ടിപ്പുവിന്‍റെ  പട്ടാളകേന്ദ്രമായിരുന്ന ഫെറൊക് ആയി, ഒരു വിധം എത്തിക്കുത്തി പെട്ടി സാധനം വയ്കുന്ന തട്ടില്‍ എത്തിച്ചു, പക്ഷെ എത്തി മുകളില്‍ ചെന്നപ്പോള്‍ പാന്റിന്റെ പോക്കറ്റില്‍ ഒരു വലിവു തോന്നി. തിരക്കില്‍ ശ്രദ്ധിച്ചില്ല. അല്പം കഴിഞ്ഞപ്പോള്‍ പോക്കറ്റില് കയ്യിട്ടു നൊക്കി, പഴ്സ്  കാണുന്നില്ല. ശമ്പളം വാങ്ങിയ ഇരുനൂറു രൂപയോളം കാണും( അന്നു ശമ്പളം ആകെ മുന്നൂറു രൂപാ), അതു പോയി. ഞാന്‍ ബഹളം കൂട്ടി, കള്ളന്‍ ‍കള്ളന്‍ , അടുത്തു നിന്നിരുന്നവര് പ്രോത്സാഹിപ്പിച്ചു, പരപ്പനങ്ങാടി എത്തിയപ്പോള്‍ ടി.ടി.യെ വിളിച്ചു പരാതി ബോധിപ്പിച്ചു. അയാള്‍ പോലീസിനെ വിളിച്ചു കൊണ്ടു വന്നു, എന്റെ അടുത്തു നിന്ന എല്ലാവരെയും ചോദ്യം ചെയ്തു, ഒരു പക്ഷേ കള്ളന്‍ കള്ളന്‍ എന്നു എന്നോ ടൊപ്പം വിളിച്ചു കൂവിയ കള്ളന്‍ ഫെറോക്കില്‍ തന്നെ ഇറങ്ങിയിട്ടുണ്ടാവും. സൂക്ഷിച്ചു വച്ച ടിക്കറ്റും അതില്‍ തന്നെ, ഏതായാലും എന്റെ ദൈന്യാവസ്ഥ കണ്ടു ടി.ടി. ഒരു കുറിപ്പെ ഴുതി തന്നു, ഇനി ടിക്കറ്റെടുക്കാതെ ചങ്ങനാശ്ശെരിയില്‍ എത്താം. ഒരു പരാതിയും എഴുതി വാങ്ങി, യാതൊരു പ്രയോജനവും ഇല്ല എന്നറിയാമെങ്കിലും പരാതി എഴുതി ക്കൊടുത്തു .

പക്ഷേ വിഷുവുമായി എങ്ങിനെ ചങ്ങനാശ്ശേരിയില്‍ നിന്നും മങ്കൊമ്പില്‍ എത്തും, വണ്ടി കൂലി വെണ്ടേ? അപ്പോഴാണു ഓര്‍മ്മ വന്നതു, സഹോദരങ്ങള്‍ക്കും മറ്റും വിഷു കൈനീട്ടം കൊടുക്കാന്‍ മാറിയ ചില്ലറയുടെ കാര്യം. അതു അല്പം ഭാരമുള്ളതായതു കൊണ്ടു എന്റെ ചെറിയ പെട്ടിയില്‍ ആയിരുന്നു, പെട്ടി ഭദ്രമായി കയ്യില്‍ തന്നെ ഉണ്ടു, അതു തുറന്നു നോക്കി, ഭാഗ്യം അതു അവിടെ തന്നെ ഉണ്ടു, പോക്കറ്റില്‍ ആണെങ്കിലും അതെടുക്കാന്‍ കള്ളനും അല്പം വിഷമിക്കും, പഴ്സു പോലെ എളുപ്പമായിരിക്കുകയില്ല. അങ്ങനെ ആ ചില്ലറ കൊണ്ടു വീട്ടില്‍ എത്തി, ആരോടും പറ്റിയ അമളി പറയാതെ തിരിച്ചും പോന്നു. കുട്ടികളെ ആരെയും നിരാശപ്പെടുത്താതെ വിഷു കൈനീട്ടവും കൊടുക്കാന്‍ കഴിഞ്ഞു, തിരിച്ചു പോരാന്‍ ടിക്കറ്റിനു പൈസ കടം വാങ്ങി, വിഷു ആഘോഷിച്ചു തിരിച്ചു കോഴിക്കോട്ടെത്തി.



 

Comments

Popular posts from this blog

28.ജന മൈത്രി പോലീസും ഞാനും

44.അന്തസ്സൊടെ മരിക്കാന്‍ ദയാവധം വേണൊ വേണ്ടയൊ?

1. സ്നേഹം നന്മയാണ്