3.വൃദ്ധ ദമ്പതികളുടെ വിവാഹ മോചനം

 കഴിഞ്ഞ  ദിവസം ലോകത്തിലെ ഏറ്റവും  വലിയ  ധനികന്മാരില്‍  ഒരാളായ  ബില്‍ ഗെയ്റ്റ്സും   ഭാര്യ  മെലിന്ഡാ  ഗെയ്റ്റ്സും  വിവാഹമോചനത്തിനു  തീരുമാനിച്ചു  എന്നു  വാര്‍ത്ത  കണ്ടു. 65 വയസ്സായ   ബില്ലും  56 വയസ്സായ  മെലിന്ഡയും!  ഏതായാലും   വിവാഹമോചനം  നേടിയാലും  അവര്‍  ഇന്ത്യയുള്‍പ്പെടെ  ലോകത്തിന്‍റെ  വിവിധ  ഭാഗങ്ങളില്‍  നടത്തുന്ന  ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍  ഒരുമിച്ചു  തന്നെ  തുടരും  എന്നും കേട്ടു. ഏതായാലും ഈ  വാര്‍ത്ത  കേട്ടപ്പോള്‍ എനിക്ക്  ഓര്‍മ്മ  വന്ന ഒരു കഥ  പറയാം.

നമ്മുടെ  നാട്ടിലെ,  എന്നെയും  ഒരു പക്ഷേ  നിങ്ങളില്‍ ചിലരെയും പോലെയുള്ള  ഒരു വൃദ്ധദമ്പതികള്‍   തനിച്ചു  താമസിക്കുന്നു. മകന്‍   ഐടി   മേഖലയില്‍   ചിക്കാഗോയില്‍   ജോലി ചെയ്യുന്നു, കുടുംബസമേതം . മകള്‍  ഹോങ്കൊങില്‍ ബാങ്കിങ് മേഖലയിലും . രണ്ട് പേരും  വിവാഹിതര്‍, ഒന്നാം തരം  പ്രൊഫഷണലുകള്‍, അച്ഛനെയും അമ്മയെയും  കാണാന്‍  ആഗ്രഹം ഉണ്ട് , പക്ഷെ  തീരെ  സമയമില്ല.

ഒരു ദിവസം മകന് അച്ഛന്‍റെ  ഒരു ഫോണ്‍ കാള്‍ :  എടോ, തന്‍റെ  അമ്മയുടെ  കൂടെ  പൊറുത്ത്  എനിക്കു മതിയായി. അമ്പതു  വര്‍ഷത്തോളം ഞാന്‍  അവളെ  സഹിച്ചു , ഇനി വയ്യ.  ഞങ്ങള്‍  വിവാഹമോചനത്തിനു  തീരുമാനിച്ചു. ഈ  മാസം  30 ആം തീയതി  ഞങ്ങള്‍  പിരിയുകയാണ്. കൂടുതല്‍   ഒന്നും  പറയാന്‍ കൂട്ടാക്കാതെ  അച്ഛന്‍  ഫോണ്‍   താഴെ വെച്ചു.

മകന്‍ വല്ലാതെ  അസ്വസ്ഥനായി. അമ്മയെ  വിളിച്ചു.

അമ്മാ, അച്ഛന്‍ എന്തോ പറഞ്ഞു, നിങ്ങള്‍   വിവാഹ മോചനം  നേടുന്നു എന്നോ മറ്റോ, എന്താ അമ്മേ  ഇതു ,   വൈകിയവേളയില്‍, ഇതെന്തിനു ?

അമ്മ:  ശരിയാ  മോനെ . എനിക്കും മതിയായി, നിന്‍റെ  അച്ഛന്‍റെ വാക്കാല്‍ ഉള്ള  ചവിട്ടും  തൊഴിയും  കൊണ്ട്  എനിക്കും  മതിയായി.  ഇനിയെങ്കിലും  സ്വസ്ഥമായി   കുറച്ചു   നാള്‍  ജീവിക്കണം .

മകന്‍ ഉടന്‍ തന്നെ ഹോങ്കൊങ്ങില്‍ രാത്രിയായിരുന്നു എങ്കിലും   അനുജത്തിയെ  വിളിച്ചു. കേട്ടില്ലേ  കൊച്ചേ, നമ്മുടെ  അച്ഛനും  അമ്മയും  ഈ 30 ആം തീയതി  വിവാഹമോചനം  നേടി   വേറെ  വേറെ  താമസിക്കാന്‍  പോകുകയാണെന്നു. അവളും  അത്ഭുതപ്പെട്ടും വിഷമിച്ചു.

ഏതായാലും  കൂട്ടത്തില്‍ ഇളയതായ  അവള്‍  സംസാരിച്ചാല്‍    അവളുടെ  മാതാപിതാക്കള്‍  എടുത്ത  ഉറച്ച  തീരുമാനത്തില്‍ നിന്നു  മാറില്ലെന്ന് ഉറപ്പായി. ഏതായാലും  ഒരവസാന ശ്രമം  എന്ന പോലെ  29 ആം തീയതി  രണ്ടു  പേരും നാട്ടില്‍  എത്താന്‍  അവര്‍  തീരുമാനിച്ചു.

പതിവു പോലെ  അവര്‍   ടാക്സി  പിടിച്ചു  വീട്ടിലെത്തി. വീട്ടില്‍  പ്രത്യേകിച്ച്  ഒന്നും   സംഭവിക്കുന്നതായി  തോന്നിയില്ല.  രണ്ട് പേരും  മക്കള്‍  പറയുന്നത്  കേള്‍ക്കാന്‍ കൂടി   തയ്യാറായില്ല. അവര്‍  തോല്വി  സമ്മതിച്ചു.

അടുത്ത  ദിവസം  രാവിലെ  ഒന്നു  രണ്ട്  പണിക്കാര്‍  വന്നു വീടും  പരിസരവും  നല്ലതു പോലെ വൃത്തിയാക്കി, വീടിനകത്തു  കുറെ  ബലൂണും   തോരണവും  മറ്റും കൊണ്ട് അലങ്കരിക്കാനും  തുടങ്ങി . മകനും  മകളും  വീണ്ടും അസ്വസ്ഥരായി. ഇതെന്താ  ഇവര്‍  വിവാഹമോചനം  ആഘോഷിക്കുവാന്‍ പോകുന്നോ ? അത്ര  മാത്രം  ഇവര്‍  തമ്മില്‍  അകന്നോ? ജീവിതം  മുഴുവന്‍ ഒരിക്കല്‍  പോലും  പരസ്പരം  പിണങ്ങാത്ത   ഇവര്‍  ഇത്ര  മാത്രം  പരസ്പരം  വെറുക്കുന്നോ?

ഏതായാലും  ഉച്ചയായി , പുറത്തു  നിന്നു  അവിടെ  കിട്ടാവുന്ന  ഏറ്റവും  നല്ല ഹോട്ടലില്‍  നിന്നും  വിഭവ  സമൃദ്ധമായ  ഭക്ഷണം  ആള്‍ക്കാര്‍  കൊണ്ടു വന്നു.  ഭക്ഷണം   വിളമ്പുന്നതിനു   മുമ്പ്   അവര്‍  നാലുപേരും  ഏറ്റവും  അടുത്ത  ചില  ബന്ധുക്കളും  തീന്‍ മേശക്ക്  ചുറ്റും ഒത്തു കൂടി.

അച്ഛനും  അമ്മയും കൂടി  പറഞ്ഞു :  മക്കളെ ഇന്നു  ഞങ്ങളുടെ  വിവാഹത്തിന്‍റെ  50 ആം വാര്‍ഷികം ആണ്. ഏതായാലും  നിങ്ങള്‍  രണ്ടു പേരെയും  ഞങ്ങളുടെ  കൂടെ   ഇവിടെ ഇന്നു  കാണാന്‍  ഞങ്ങള്‍  മറ്റൊരു   മാര്‍ഗവും  കണ്ടില്ല.  ഞങ്ങള്‍   വിവാഹമോചനം   നടത്തി  എന്നു തന്നെ  നിങ്ങള്‍  കൂട്ടിക്കോളൂ. ഇന്നു  മുതല്‍  നിങ്ങള്‍  ചെറുപ്പക്കാര്‍   പറയുന്നതു  പോലെ ഞങ്ങള്‍   ലിവിങ്  ടുഗതര്‍  ആകാന്‍  തീരുമാനിച്ചു .  മരിക്കുന്നതു  വരെ . എന്തു പറയുന്നു?

എല്ലാവരും പൊട്ടിച്ചിരിച്ചു കൊണ്ട്   സദ്യയില്‍ പങ്കുകൊണ്ടു. 





Comments

Popular posts from this blog

28.ജന മൈത്രി പോലീസും ഞാനും

44.അന്തസ്സൊടെ മരിക്കാന്‍ ദയാവധം വേണൊ വേണ്ടയൊ?

1. സ്നേഹം നന്മയാണ്